2013 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

പരിണാമം


1
ആയിരത്തൊന്നു കഥകളുമായി
ഇടനിലക്കഴുകന്മാർ.
നാട്ടുമാക്കാന്മാരുടെ 
വറചട്ടിയിൽ നിന്ന്
 കുടുംബത്തിനു  വിടുതലൈ !
 തലപുകക്കാതെ  നേർച്ചക്കോഴികൾ
പത്തേമാരികേറി  
പേർഷ്യൻ അഗ്നിയിൽ വേവാനെത്തി .

1A
വെള്ളക്കുപ്പായമിട്ട നാട്ടുമാക്കാന്മാർ 
വെള്ളിവെളിച്ചത്തിൽ 
നേർച്ചക്കോഴികളെ വാഴ്‌ത്തിപ്പാടി.
കൊക്കക്കോ  സിന്ദാബാദ് 
വെന്തുപാതിയായ ഒരു  നേർച്ചക്കോഴി
ചീ മുട്ട വലിച്ചെറിഞ്ഞു.

2
ചൂടറിയാത്ത പിൻ  തലമുറ 
ബോർഡിംഗ്  സ്കൂളിൻറെ അരണ്ടവെളിച്ചത്തിൽ  
വെളുത്തുതുടുത്ത്  തടിച്ചു കൊഴുത്ത് 
ബ്ബ്രോയിലർ കോഴികളായി വിരിഞ്ഞിറങ്ങി .

താടി വളർന്നിട്ടും 
പറക്കമുറ്റാതിരുന്ന കുഞ്ഞുങ്ങളെ
പേർഷ്യൻ പിതാക്കന്മാർ
ചുമലിലേറ്റി കൂടെ കൂട്ടി .
ഗൾഫിന്റെ ഗ്രിൽ അടുപ്പിൽ 
ചുറ്റിത്തിരിഞ്ഞ അവ 
തീൻമേശയിൽ എല്ലില്ലായ്മയുടെ 
പുതു രുചിപകർന്നു .

2A
വെള്ളക്കുപ്പായമിട്ട കുറുക്കന്മാർ
നീലവെളിച്ചത്തിൽ
ബ്രോയിലർ മാഹാത്മ്യം പാടിക്കൂവി.
കരിഞ്ഞുതീരാറായ 
ഒരു ബ്രോയിലർകോഴി
മുക്കി മുക്കി  ഇട്ട മുട്ട
താഴെ വീണു പൊട്ടി
ചിരി പടർത്തി .

 3
കെന്റുക്കി സായിപ്പിന്റെ 
ജനിതക പരീക്ഷണശാലയിൽ 
തലയും കൊക്കും
കയ്യും കാലുമില്ലാതെ 
അനന്തര തലമുറ 
ഉരുളക്കിഴങ്ങ് വറുത്തതിനു 
കൂട്ടായി .

3A
അരണ്ട ചുവന്ന വെളിച്ചത്തിൽ 
വെള്ളത്തോലിട്ട ചെന്നായ്ക്കൾ
കൂട്ടമായി വന്ന്
നാടിനു നന്മ എന്ന് ഓരിയിട്ടുകൊണ്ടിരുന്നു.
കരയാൻ പോലുമാകാതെ 
പുതുതലമുറ 
വെജിറ്റബിൾ സ്റ്റേജിൽ.












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍